ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് വളപ്പിലെ മരം കടപുഴകി ഓട്ടോറിക്ഷയ്ക്കു മുകളിൽ വീണ് യാത്രക്കാരിക്കും രക്ഷിക്കാനെത്തിയ ട്രഷറി ജീവനക്കാരുമടക്കം നാലു പേർക്കു പരിക്ക്. ഇന്നലെ രാവിലെ 11.30നാണ് ആലപ്പുഴ കളക്ടറേറ്റ് കവാടത്തിലെ വാകമരം അപ്രതീക്ഷിതമായി നിലംപതിച്ചത്.
ജില്ലാ ഭരണകൂടവുമായി ചേർന്ന് സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിക്കെത്തിയ സ്കൂൾ വിദ്യാർഥികളടക്കം കോമ്പൗണ്ടിൽ നിൽക്കവേയാണ് അപകടമുണ്ടായത്.
ഇതേ മരത്തിൽ പതിക്കുന്ന ബാനറിൽ ഒപ്പു രേഖപ്പെടുത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കാനായിരുന്നു പരിപാടി. മരം ചായുന്നതു കണ്ട് വിദ്യാർഥികളും അധ്യാപകരും ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കളക്ടേറ്റിലേക്കു പ്രവേശിച്ച ഓട്ടോറിക്ഷക്കു മുകളിലാണ് മരം പതിച്ചത്. ഓട്ടോ ഡ്രൈവർ എഎൻ പുരം തെക്കേ ആറ്റുപുറം സത്യൻ (64), യാത്രക്കാരി പഴവീട് സായികൃപയിൽ റിട്ട. അധ്യാപിക സരസമ്മ (85), പരിസരത്തു നിൽക്കുകയായിരുന്ന പഴവീട് ചങ്ങൻചിറയിൽ ലത (56) എന്നിവർക്കാണ് പരിക്കേറ്റത്.
മരത്തിനടിയിൽപ്പെട്ടുപോയ ഓട്ടോറിക്ഷയിൽനിന്ന് യാത്രക്കാരെ പുറത്തിറക്കാൻ ശ്രമിക്കവേയാണ് മരച്ചില്ലകൊണ്ട് ട്രഷറി ജീവനക്കാരനായ എസ്എൽ പുരം അശ്വതിയിൽ രാജേഷിന് (43) പരിക്കേറ്റത്. ആലപ്പുഴ ഗേൾസ് സ്കൂളിലെ റിട്ട അധ്യാപികയായ സരസമ്മ ട്രഷറിയിലേക്ക് എത്തിയതായിരുന്നു.
തിരുവമ്പാടി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് സത്യന്റെ ഓട്ടോയിൽ കയറിയത്. സരസമ്മയ്ക്ക് തലയ്ക്കു മുറിവുണ്ട്. ഓട്ടോ ഡ്രൈവർ സത്യന് മുറിവുകളില്ലെങ്കിലും ശരീരമാസകലം വേദനയുണ്ട്. ലതയ്ക്കും, രാജേഷിനും നെറ്റിയിലാണ് മുറിവ്. പരിക്കേറ്റവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി. ബുധനാഴ്ച നടന്ന ഡിവൈഎഫ്ഐ കളക്ടറേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തകരെ തടയാൻ പോലീസ് ബാരിക്കേഡ് കയർകെട്ടി ഉറപ്പിച്ചത് ഈ മരത്തിലായിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകരും എതിരിടാൻ പോലീസും ശ്രമിച്ചതോടെ ആടിയുലഞ്ഞതാണ് മരം കടപുഴകാൻ കാരണമെന്ന് പറയപ്പെടുന്നു.
അപകടത്തെത്തുടർന്ന് കളക്ടറേറ്റ് വളപ്പിലെ എല്ലാ മരങ്ങളുടെയും ശിഖരങ്ങൾ വെട്ടിയൊതുക്കാൻ തീരുമാനിച്ചതായി ദുരന്തനിവാരണ അഥോറിറ്റി അധികൃതർ പറഞ്ഞു.